ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

അവര്‍

അവര്‍ രണ്ടുപേരുണ്ടായിരുന്നു.
രണ്ടുപേര്‍ക്കും "പ്രാന്താ"ണെന്ന് മറ്റമ്മ പറഞ്ഞിരുന്നു.
അവര്‍ അമ്മായിയമ്മയും മരുമകളും ആയിരുന്നത്രേ.
എന്നും രാവിലെ, മരുമകള്‍ ആദ്യം നിലവിളിച്ചുകൊണ്ട് വീടിനുമുന്നിലെ റോഡിലൂടെ ഓടിപ്പോവും.
പറയുന്നതിലേറെയും തെറിയായിരിക്കും.
അമ്മായമ്മയ്‍ക്കെതിരെ പോലീസില്‍ പരാതികൊടുക്കാനാണ് പോകുന്നതെന്നൊക്കെ പറയും.
കുറച്ചുനേരം കഴിയുമ്പോള്‍ അമ്മായമ്മയും, മുടികെട്ടാതെ, പാതി വലിച്ചുകയറ്റിയ കുപ്പായവുമിട്ട്, മരുമകളെ ചീത്തവിളിച്ച് പുറകെ ഓടിവരും.
"ആ പ്രാന്തത്തി*****യെ കണ്ടോ" എന്നൊക്കെ വഴിയില്‍ നില്‍ക്കുന്നവരോട് അന്വേഷിക്കും.
'അവളെ ഞാനിന്നത്തോടെ തീര്‍ക്കും' എന്നൊക്കെ നെഞ്ചിലിടിച്ച് ആണയിടും. മിക്കവാറും ദിവസങ്ങളില്‍ വാക്കത്തിയുണ്ടാവും കയ്യില്‍.

"ആ പെണ്ണ് അവരെ കൊല്ല്വോ?" - ഞങ്ങള്‍ പേടിച്ച് മറ്റമ്മയോട് ചോദിക്കും.
മറ്റമ്മ അതിന് മറുപടിയൊന്നും പറയാറില്ല.

ചോരവീഴുന്ന വാക്കത്തിയുമായി കുട്ടിട്രൌസറിട്ട പോലീസുകാര്‍ ആ സ്ത്രീയെ ഒരു ദിവസം ഇതുവഴിയെ കൊണ്ടുവരുമായിരിക്കും.
ഞങ്ങള്‍ കുട്ടികള്‍ അപ്പോള്‍ അകത്തിരുന്ന് ഓലച്ചുമരില്‍ ദ്വാരമുണ്ടാക്കിയായിരിക്കും ആ കാഴ്ച കാണുക....

ദിവസവും രാവിലെ ഇങ്ങനെ അലറിവിളിച്ച് ഓടുവാന്‍ ഇവര്‍ എപ്പോഴായിരിക്കും തിരിച്ച് വീട്ടില്‍ പോകുന്നുണ്ടാവുക?!

ഒരിക്കല്‍ നോക്കിയിരുന്ന് അതും കണ്ടുപിടിച്ചു.
സന്ധ്യാനേരത്ത് രണ്ടുപേരും നിശ്ശബ്ദരായി നടന്നുപോവുന്നു!!

ഇനിയവര്‍ പിണങ്ങുന്നുണ്ടാവില്ല...
അവരുടെ പിണക്കംമാറിയതെങ്ങനെയായിരിക്കുമെന്ന് അന്ന് പലതവണ ഭാവനചെയ്തുനോക്കി.

പിറ്റേന്ന് രാവിലെ, പഴയതുപോലെ അവര്‍ അന്യോന്യം തെറിവിളിച്ചുകൊണ്ടുതന്നെ ഓടിപ്പോവുന്നതുകണ്ടു...

കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ ആ കാഴ്ച ഇല്ലാതെയായി...

മരുമകള്‍ തൃപ്രയാര്‍ പുഴയില്‍ വീണുമരിച്ചെന്നും, രണ്ടുനാള്‍ കഴിഞ്ഞ് അമ്മായമ്മ തൂങ്ങി മരിച്ചെന്നും ആരോ പറഞ്ഞുകേട്ടു...


ഇന്നും, കൊടുങ്ങല്ലൂര്‍ ഭരണിക്ക് കോമരങ്ങളുറഞ്ഞു തുള്ളിപ്പോകുന്നതു കാണുമ്പോഴും, തിരികെ, നിശ്ശബ്ദരായി മടങ്ങിപ്പോകുന്നതുകാണുമ്പോഴും ഞാനവരെ ഓര്‍ക്കുന്നു...




അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കാത്തിരിപ്പ്

കാത്തിരിപ്പ് സുഖകരമായ ഒരനുഭവമാണ്, അനുനിമിഷം നിങ്ങള്‍ മെഴുതിരിപോലെ സ്വയം എരിഞ്ഞൊടുങ്ങുന്നില്ലെങ്കില്‍...  മൂന്നോ നാലോ വയസ്സുകാണും അന്ന്. ജോലി കഴിഞ്ഞ് വരുന്ന ഉമ്മയെ കാത്ത് റോഡിലേയ്ക്ക് നോക്കി കണ്ണും കഴുത്തും വേദനിച്ച നാളുകള്‍... 'നെല്ലിശ്ശേരി' എന്നു പേരുള്ള മഞ്ഞച്ചായമടിച്ച ബസ് ദൂരെ കാണുമ്പോള്‍ വലിയ ആശ്വാസമാണ്. അങ്ങകലെനിന്നുതന്നെ ഉമ്മയെ തിരിച്ചറിയാം. നീലനിറമുള്ള രണ്ട് സാരികളേ അന്ന് ഉമ്മയ്ക്ക് ഉണ്ടായിരുന്നുള്ളൂ. നന്നേ മെലിഞ്ഞ പ്രകൃതമായിരുന്നു അന്ന് ഉമ്മയ്ക്ക്. ചില ദിവസങ്ങളില്‍ ആ ബസ്സില്‍ ഉമ്മ ഉണ്ടാവാറില്ല... അടുത്ത ബസ്സ് രാത്രിയായാലാണ് വരിക. രാത്രിയെന്നത് ഒരു സമയമല്ല, ഇരുട്ട് മാത്രമാണന്ന് രാത്രി. നെല്ലിശ്ശേരിയില്‍ വരാത്ത ഉമ്മയെ ചീത്തപറഞ്ഞുകൊണ്ട് മറ്റമ്മ പരിഭ്രമം ഒതുക്കിവെയ്ക്കും... അടുത്ത ബസ്സിനും ഉമ്മ വന്നില്ലെങ്കില്‍ ആദ്യം കരയുന്നത് മറ്റമ്മയായിരിക്കും.. കൂടെ ഞങ്ങള്‍ കുട്ടികള്‍ മൂന്നുപേരും. ഫോണോ ബൈക്കോ ഇല്ലാത്ത കാലമാണ്. പോയി അന്വേഷിക്കാന്‍ ആരുമില്ല. മറ്റൊരു കാത്തിരിപ്പിന്‍റെ ഓര്‍മ അഞ്ചോ ആറോ വയസ്സുള്ളപ്പോഴത്തെയാണ്. സ്ക്കൂള്‍ വിട്ട് വീട്ടിലെത്തിയാല്‍ ഒച്ചയും അനക്കവു...
മറുപാതി ഒരു ഓർമ്മക്കുറിപ്പാണ് ജീവന്‍റെ കയ്യൊപ്പാണ് ഒരു വീണ്ടെടുപ്പാണ് കാവ്യനീതിയാണ് ജന്മജന്മാന്തര വാഗ്‍ദാനം പോലെ  ഞാൻ നിന്നിലൂടെ ആവർത്തിക്കുമെന്ന  ഓർമപ്പെടുത്തലാണ് എഴുതിത്തീരുകയാണെങ്കിൽ ഇനിയും ഇവിടെ കാണാം